Monday, September 19, 2011

ബാലേട്ടന്‍



ദൂരെ നിന്നൊരു വിളി എന്നെ തേടിയെത്തിയോ? ആരോ എന്റെ ഹൃദയത്തില്‍ വേദനയുടെ ഒരു തിരി കത്തിച്ച് മടങ്ങിപ്പോയോ? അത് ഇന്നും നീറി നീറി കത്തുന്നുണ്ട്. എണ്ണ വറ്റി അവസാനം എന്നോടുകൂടി അതടങ്ങിയേക്കും! അങ്ങിനെ ഒരു മൌനം കൊണ്ട് എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നത് ! ഒന്ന് തേടി പോയാല്‍ കണ്ടെത്താവുന്നതല്ലേ ഉള്ളൂ... അല്ലെങ്കില്‍ ഒരെഴുത്ത്. എന്നിട്ടും ഒരന്വേഷണവും നടത്താതെ എന്നെ മുറിവേല്‍പ്പിച്ചു കടന്നുപോയ ഒരു ബന്ധത്തെ എങ്ങിനെ എനിക്ക് മറക്കാന്‍ കഴിയും. പക്ഷെ ഏതൊരു അന്വേഷണവും ആ വ്യക്തിയുടെ ഇന്നത്തെ അവസ്ഥയെ എനിക്ക് താങ്ങാന്‍ പറ്റുന്ന തരത്തില്‍ ആവുമോ എന്നുള്ള ആധിയെ സാധൂകരിക്കുക അല്ലെ . പലപ്പോഴും ഉത്തരമില്ലാതെ ഞാന്‍ കുഴങ്ങുന്നു. എന്നിട്ടും, ഇന്നും ബാലേട്ടന്‍ അഞ്ചാറു വര്‍ഷത്തോളം എന്നിലെല്‍പ്പിച്ച ഊഷ്മള വികാരങ്ങളെ അയവിറക്കാന്‍ ഇഷ്ടപ്പെടുന്ന , മാറ്റങ്ങള്‍ ഇല്ലാത്ത ആ പഴയ സുഹൃത്തായ് ജീവിക്കുകയാണ്. പരുക്കന്‍ ജീവിതത്തിന്റെ തരിശു നിലങ്ങളിലൂടെ കാറ്റടിച്ചു പറന്നുപോയ ഒരു ജീവന്‍.... എന്റെ ബാലേട്ടന്‍. ഞാന്‍ മനസ്സറിഞ്ഞു സ്നേഹിച്ച വലിയ സുഹൃത്ത്.


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് സെപ്റ്റെമ്പര്‍ അഞ്ചിന് എറണാകുളത്തു ,കളമശ്ശേരിയില്‍ , എച് എം ടീ എസ്റ്റേറ്റില്‍ , പഡ്മിത്ത് ഫോര്‍ജ് എന്നാ സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് സ്റ്റാഫ്‌ ആയി ജോലിയില്‍ കയറിയ സമയം . ആദ്യമായാണ്‌ കോഴിക്കോട് നിന്നും ഒരു ജോലിയ്ക്ക് വേണ്ടി ദൂരെയ്ക്ക് പോവുന്നത്. താമസ സൌകര്യം കമ്പനിക്ക്‌ അടുത്തു തന്നെ ഒരു ചെറിയ ലോഡ്ഗില്‍. ഒറ്റ മുറി. അവര്‍ തന്നെ നടത്തുന്ന ചായ ക്കടയില്‍ ഇടയ്ക്കു ഭക്ഷണവും. ചിലപ്പോള്‍ റൂമില്‍ ഉണ്ടാക്കും. ജീവിതം സന്തോഷം. നാട്ടില്‍ നിന്നും തിരിക്കുമ്പോള്‍ കുറച്ചു പുസ്തകവും കൊണ്ടുപോയിരുന്നു. ഒരു സന്ധ്യക്ക്‌ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മേശക്കു മുന്‍പില്‍ ആരോ വന്നു നിന്ന പോലെ.. മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ആറടി ഉയരം ഉള്ള ഒരാള്‍. നല്ല ആരോഗ്യം. കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആടുന്നുണ്ട്. രൂക്ഷ ഗന്ധവും വരുന്നു. ചാരായത്തിന്റെ ഗന്ധം .
" പേരെന്താ "
" ഗിരിഷ് "
" അല്ലല്ലോ ?"
" അല്ലെ ?"
" വെറും ഗിരിഷ് അല്ലല്ലോ എന്ന്...: വര്‍മ്മ എന്താ പറയാത്തത് "
ഇങ്ങനെ ആയിരുന്നു പരിചയം..... ഇതൊരു വലിയ പരിചയം ആയി വളര്‍ന്നു. ബാലേട്ടന്‍ അടുത്ത റൂമില്‍ താമസം.
സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
" ഞാന്‍ ആദിവാസിയാ " വീട് ഇരിട്ടി , കണ്ണൂര്‍ "
" വീട്ടില്‍ അമ്മ , അനിയത്തി "
" എന്റെ അമ്മേനെ കണ്ടാല്‍ നമ്പൂരിച്യാന്നു തോന്നും. നല്ല വെളുത്തിട്ടാ"

ഇടയ്ക്കു പറയും .
" ഞാന്‍ തിയ്യനാ .. തലശ്ശേരി തിയ്യന്‍ "
ഞാന്‍ പറയും.
" ആരായാലെന്താ ബാലേട്ട "
മൂപ്പര്‍ എച് എം ട്ടീയില്‍ ടര്‍ണര്‍.
ഷിഫ്റ്റ്‌ കഴിഞ്ഞാല്‍ പിന്നെ ചാരായ ഷാപ്പിലോ, ബാറിലോ ആവും. കുടിച്ചു കഴിഞ്ഞാലോ അക്രമാസക്തന്‍ ആവും. സകലര്‍ക്കും പേടിയാണ് മൂപ്പരെ. പലപ്പോഴും വിഷാദനായെ കാണൂ... ഏതു ക്രൂര ഭാവത്തിലും ബാലേട്ടന്റെ മുഖത്തെ വിഷാദം കണ്ടിട്ട് ഞാന്‍ ചോദിക്കും.
" എന്താ ഇത്ര സങ്കടം" ഒരു ചിരി മാത്രം അതിനുത്തരം. മദ്യം ആ ജീവിതത്തെ ക്രമേണ കീഴടക്കുന്നത്‌ എനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു .
ശനിയാഴ്ച , ഞായറാഴ്ച വൈകുന്നേരങ്ങളില്‍ പലപ്പോഴും ഞങ്ങള്‍ കിലോമീറ്ററുകള്‍ നടക്കും . പൈപ്പ് ലൈന്‍ റോഡ്‌ വഴി ആലുവക്ക്‌ അല്ലെങ്കില്‍ എങ്ങോട്ടെങ്കിലും.... ചിലപ്പോള്‍ എലൂര്‍ക്ക്. ഏതെങ്കിലും ഓല ടാക്കീസില്‍ നിന്ന് സിനിമ കാണും..... ഞങ്ങള്‍ സംസാരിക്കാത്ത വിഷയങ്ങള്‍ ഇല്ല. അന്ന് വീണ്ടും വീണ്ടും കണ്ട ഒരു സിനിമ ആയിരുന്നു കമലദളം . ഞങ്ങള്‍ക്ക് പ്രിയപ്പെട്ട നടി ആയിരുന്നു മോനിഷ . മോനിഷ മരിച്ച ദിവസം ഇന്നും ഓര്‍മ്മയുണ്ട്. കുറച്ചു ദിവസം ആയി ഞങ്ങള്‍ ചെറിയൊരു പിണക്കത്തില്‍ ആയിരുന്നു. ഉച്ചക്ക് ഞാന്‍ ഉണ്ണാന്‍ റൂമില്‍ വന്നപ്പോള്‍ ബാലേട്ടന്‍ ഷിഫ്റ്റ്‌ നേരത്തെ നിര്‍ത്തി റൂമില്‍ എത്തിയിരുന്നു. ഞാന്‍ ഊണ് കഴിച്ചു ഇറങ്ങാന്‍ നേരം വിമ്മിഷ്ടത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ബാലേട്ടന്‍. എന്തോ എന്നോട് പറയാന്‍ ഉണ്ട്. എന്നാല്‍ മിണ്ടാല്‍ ഒരു മടി. ഒടുവില്‍ മടിച്ചു മടിച്ചു എന്നരുകില്‍ വന്നു .
" മോനിഷ മരിച്ചു. നീ അറിഞ്ഞോ "
അങ്ങിനെ ആ മരണവിവരം അറിയിച്ചതോടെ ഞങ്ങള്‍ വീണ്ടും മിണ്ടാന്‍ തുടങ്ങി......
പള്ളിലാങ്കര എന്ന ആ കൊച്ചു ഗ്രാമത്തിന്റെ വടക്കേ അറ്റത്തായിരുന്നു ഞങ്ങള്‍ ശിവന്റെ അമ്പലം എന്ന് പേരെടുത്തു പറഞ്ഞിരുന്നു ചാരായഷാപ്പ് . ഒരു ഭാഗത്ത് കള്ളുഷാപ്പും, ഒരുഭാഗത്ത് ചാരായവും. നടത്തുന്നത് ശിവന്‍ എന്നാ ആള്‍ ആണ്. അതുകൊണ്ട് ശിവന്റെ അമ്പലം എന്ന് പേരും.
വിശാലമായ ഒരു വയലിന്റെ നടുക്ക് എന്‍ എ ഡി റോഡിലേക്ക് ചേരുന്ന റോഡരുകില്‍ ആയിരുന്നു ഈ ഷാപ്പ്‌. നല്ല മഴയുള്ള നേരത്ത് ഇതിനകത്തിരുന്നു സോമരസം നുകരാന്‍ ബഹുസുഖം ആണ്.
ഇടയ്ക്കു വെച്ച് ബാലേട്ടന് ക്വാര്‍ട്ടേര്‍സ് അനുവദിച്ചു കിട്ടി. ഒറ്റയ്ക്ക് അവിടെ പൊടിപൂരം തന്നെ. അടുത്തുള്ളവര്‍ക്ക് ശല്ല്യമായ്‌ മൂപ്പരുടെ വാസം പൊടിപൊടിച്ചു . കമ്പനിയിലേക്ക് പരാതികള്‍ പോയി. നോ രക്ഷ . മൂപ്പരുടെ സ്വഭാവം കൂടി കൂടി വന്നതേ ഉള്ളൂ....
പലപ്പോഴും എന്നോട് പറഞ്ഞിരുന്നു ഒരു മുറപ്പെണ്ണിന്റെ കാര്യം, ചന്ദ്രിക എന്ന് പേര്‍ . ബീ എഡിന് പഠിക്കുന്നു.
ആരാധനയോടെയെ പലപ്പോഴും അവരുടെ കാര്യം പറയുള്ളൂ.
" എന്നെ പോലെ ഒരുത്തനെ ഓള്‍ക്ക് ഇഷ്ട്ടാവോ.. "
" ഇഷ്ടാവും.. "
പിന്നീട് പറഞ്ഞുകേട്ടു അവരുടെ കല്ല്യാണം കഴിഞ്ഞു എന്ന്. കുടിയുടെ ഓരോ സ്റ്റെപ്പുകളും കയറി കയറി പോകുന്ന ബാലേട്ടനെ നോക്കിയിരിക്കാന്‍ ആയില്ല. കുറച്ചു കാലം പിന്നെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ . അത് കഴിഞ്ഞു വന്ന കുറെ നാളുകളില്‍ നല്ല പ്രകൃതം ആയിരുന്നു.
ഒരു ദിവസം സന്ധ്യക്ക്‌ വീണ്ടും ആടിയാടി വന്നു നിന്ന് പറഞ്ഞു......
" ഞാന്‍ മരിക്കുമെടോ .. വയ്യ... ജീവിച്ചു മതിയായെടോ "
ആര്‍ക്കും മനസ്സിലാവാത്ത എന്തൊക്കെയോ ആ മനസ്സില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എച് എം ടീ കോളനിയിലെ വായനശാലയിലെ പുസ്തകങ്ങള്‍ എല്ലാം മൂപ്പര്‍ വായിച്ചതാണത്രെ ! പുസ്തകങ്ങളെ പറ്റി ഞങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യും. ചിലപ്പോള്‍ രാഷ്ട്രീയവും.
വീണ്ടും കുടി തുടങ്ങിയതോടെ മൂപ്പരെ പിടിച്ചാല്‍ കിട്ടാതായി. ഒരു ദിവസം എന്റെ ജോലിസ്ഥലത്തെക്ക് എച് എം ടീയിലെ യൂണിയന്‍ നേതാവ് കടന്നു വന്നു.
" വര്‍മ്മ വേഗം വരണം. അവിടെ ബാലന്‍ കുടിച്ചു ഭയങ്കര ബഹളം ആണ്. റൂം അടച്ചിട്ടിരിക്കയാണ്‌. താമസക്കാരോക്കെ വലിയ ഭീതിയില്‍ ആണ്. വര്‍മ്മ വന്നാലേ റൂം തുറക്കുള്ളൂ എന്ന് പറയുന്നു. റൂം ആകെ താറുമാറാക്കി എന്നാണു തോന്നുന്നത്"
ഇവര്‍ക്കാര്‍ക്കും പറ്റാത്ത കാര്യം ഞാന്‍ എന്ത് ചെയ്യാനാണ് . എന്നാലും ചെന്നു . കോണി പ്പടിയില്‍ ആള്‍ക്കാര്‍ നിരന്നു നില്‍പ്പുണ്ട്. ഓരോ വാതിലിന്റെ മുന്‍പിലും സ്ത്രീകളും കുട്ടികളും വേവലാതിയോടെ .. എന്റെ കയ്യും കാലും വിറച്ചും തുടങ്ങി. ഇനി ഞാന്‍ വിളിച്ചിട്ട് തുറന്നില്ലേല്‍ നാണക്കേടും ആയി.
ധൈര്യത്തോടെ വാതിലില്‍ മുട്ടി .
" ബാലേട്ടാ . വാതില്‍ തുറക്ക് .. ഞാനാ വര്‍മ്മ "
പെട്ടെന്ന് തന്നെ വാതില്‍ തുറന്നു.
" നീ വന്നോ. എത്ര നേരം ആയി നിന്നെ കാത്തിരിക്കുന്നു. എനിക്ക് ഉറങ്ങണം. വല്ലാത്ത ഉറക്കം വരുന്നു "
ഒരു തരത്തിലും നില്‍ക്കാന്‍ പോലും ആവാത്ത സുഹൃത്തിനെ കണ്ടു എന്റെ ചങ്ക് പിടച്ചു.
ഞാന്‍ നിലത്തു ഇരുന്നതും ബാലേട്ടന്‍ എന്റെ മടിയില്‍ തല വെച്ച് കിടന്നു. അടുത്ത നിമിഷം ഉറങ്ങുകയും ചെയ്തു.
ഞങ്ങള്‍ അവിടെ വെച്ച് പ്ലാന്‍ ചെയ്തതിന്‍ പ്രകാരം മൂപ്പരെ ഇരിട്ടിയിലേക്ക്‌ കൊണ്ടുപോവാന്‍ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞു ബാലേട്ടനെ വിളിച്ചുണര്‍ത്തി ഞങ്ങള്‍ മൂന്നു പേരും കൂടെ ഇരിട്ടിയിലേക്ക്‌ യാത്ര തുടങ്ങി. ഒരു ബോധവും ഇല്ലാത്ത അവസ്ഥയില്‍ മൂപ്പര്‍ ഇരിട്ടി വരെ ബസ്സില്‍ ഇരുന്നതാണ് . അവിടെ ബസ്സിറങ്ങിയപ്പോള്‍ മൂപ്പര്‍ വല്ലാതെ അത്ഭുതപ്പെട്ടു.
" എന്റെ നാട്... നിന്നെ ഇവിടേയ്ക്ക് കൂട്ടി കൊണ്ടുവരണം എന്നുണ്ടായിരുന്നു. ഇങ്ങനെ ആയിപ്പോയി അല്ലെ " എന്ന് .
ഇരിട്ടി അങ്ങാടിയില്‍ നിന്ന് മാറി ചെമ്മണ്‍ നിരത്തിലൂടെ കുറച്ചു പോയി. ഒരു കുന്നിന്‍ മുകളില്‍ ഒരു കൊച്ചു കൂര. തല വല്ലാതെ കുനിച്ചാലെ അങ്ങോട്ട്‌ കയറാന്‍ ആവുള്ളൂ.... തൊട്ടടുത്തു തന്നെ ഒരു വീട് പണിയുടെ സ്മാരകം പോലെ മൂപ്പല്‍ പിടിച്ച ചുവരുകള്‍ മാത്രം ഉള്ള പണിതീരാത്ത മറ്റൊരു വീടും. മദ്യപാനം കാരണം ബാലേട്ടന്റെ ആ വീട് പണി എന്നോ നിന്ന് പോയതാണ് . ആ അമ്മ വിളമ്പി തന്ന ചോറും, സാമ്പാറും, തോരനും, പപ്പടവും കഴിച്ചപ്പോള്‍ ഇന്ന് വരെ ഞാന്‍ ഇത്രയും നല്ല ഭക്ഷണം കഴിച്ചിട്ടില്ലെന്നു തോന്നി.
പറഞ്ഞാല്‍ കുറെയേറെ പറയാന്‍ ഉണ്ട്....... ഞാന്‍ ചുരുക്കുകയാണ്. പിന്നീട് ക്വാര്‍ട്ടേര്‍സിലേക്ക് തിരികെ വരുമ്പോള്‍ ആ അമ്മയും , അനിയത്തിയും കൂടെ ഉണ്ടായിരുന്നു. അതും കുറച്ചു കാലം മാത്രം. വീണ്ടും കുടിയുടെ മായിക വലയത്തില്‍ പെട്ട് ഒരു ദിനം വലിയ ഒരു ബഹളത്തോടെ അമ്മയെയും, അനിയത്തിയെയും വീട്ടിലേക്കു കൊണ്ടുവിടുക ആയിരുന്നു ബാലേട്ടന്‍. ആരും അറിഞ്ഞതുമില്ല. കുറച്ചു കാലം പിന്നെ സഹായത്തിനു ഒരു പയ്യന്‍ വന്നു ചേര്‍ന്ന്. അവനും മൂപ്പരുടെ ശല്ല്യം കാരണം തിരികെപോയി......
പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു.... ഒരു ദിനം ബാലേട്ടന്‍ വന്നു പറഞ്ഞു.
" ഞാന്‍ ജോലി രാജിവെച്ചു " " പോവാണ് നാട്ടിലേക്ക് "
" അവിടെ ചെന്നിട്ടു ...."?
" കല്ല്‌ ചെത്താന്‍ പോവും...."
" ഇവിടെ നിന്നാല്‍ ഞാന്‍ ഉണ്ടാവില്ല... കുടിച്ചു മരിക്കും"
പൊയ്ക്കോട്ടേ എന്ന് ഞാന്‍ വിചാരിച്ചു. ഒരു നിറഞ്ഞ വൈകുന്നേരത്തില്‍ എന്നോട് യാത്ര പറഞ്ഞു ആ സുഹ്രത്ത് അവിടം വിട്ടു പോയി.....
കുറെ ദിവസം കഴിഞ്ഞു ഒരു ലെറ്റര്‍ വന്നു. കല്ല്യാണം കഴിഞ്ഞു . ഒരു പാവം കുട്ടിയാണ് എന്നെഴുതിയിരിക്കുന്നു. ഒരു വര്ഷം കഴിഞ്ഞു വന്ന ഒരു ലെറ്ററില്‍ ഒരു കുഞ്ഞും ഉണ്ടായി എന്ന്. സിദ്ധാര്‍ത് എന്ന് പേര്‍ .
ഒരിക്കല്‍ ആരോ പറഞ്ഞു കേട്ട്.... മൂപ്പര്‍ വീണ്ടും പഴയ പോലെ എന്ന്...... കാണാന്‍ പോകണം എന്ന് തീരുമാനിച്ച ഞാന്‍ അത് മാറ്റി വെച്ചു. പിന്നീട് ഒന്നും അറിഞ്ഞിട്ടില്ല. അന്വേഷിക്കാന്‍ പോകാന്‍ ഇപ്പോഴും മടിയാണ്. കാരണം അവിടെ ജീവനോടെ ഉണ്ടെന്നുള്ള ഒരു ധാരണയില്‍ എനിക്ക് ആ പ്രിയ സുഹൃത്തിനെ ഓര്‍ത്തുകൊണ്ടിരിക്കാലോ....

2 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഓര്‍മ്മകള്‍ എന്നും ഒരു സുഖമുള്ള നോമ്പരം ആണ്

Yasmin NK said...

ഈ കുടി കാരണം എത്ര പേരാ ഇങ്ങനെ ആകുന്നത്. കഷ്ടം.